2013, ഒക്‌ടോബർ 1, ചൊവ്വാഴ്ച


  • "പാബ്ലോ നെരുദക്ക് ഒരു മറുഗീതം"

    ചുരം കടന്നും ചോരയുടെ മണം
    എത്തിയ ഒരു സന്ധ്യയില്‍ വീണ്ടുമൊരു
    സ്നേഹ കവിത എഴുതവെ,ചോദ്യമുയര്‍ന്നു

    എന്തുകൊണ്ട് ഗര്‍ഭിണിയുടെ അടിവയറില്‍
    കത്തിമുന കീറിമുറിച്ചു കയറുമ്പോഴും
    പകലിന്റെ സാക്ഷ്യത്തില്‍ തന്നെ
    പെണ്ണ് മാനത്തിനായ് പിടയുമ്പോഴും
    അനുഗ്രഹത്തിന്റെ കച്ചവടക്കാര്‍
    മനുഷ്യരക്തവും മാംസവും വില്ക്കുമ്പോഴും
    ചുവന്ന തെരുവുകളില്‍ നിന്നും
    അരാജകത്വത്തിന്റെ കാമം ജ്വലിക്കുമ്പോഴും
    മനുഷ്യനിര്‍മ്മിത അതിര്‍ത്തികള്‍ക്കിരുപുറം
    വെടിയുണ്ടകള്‍ നിര്‍ലോഭം ചലിക്കുമ്പോഴും

    നീയെന്തുകൊണ്ട് പറഞ്ഞു തേഞ്ഞു പഴകി മടുത്ത
    വിഷയം തന്നെ വീണ്ടുമെഴുതുന്നു ??
    കവി മനുഷ്യസ്നേഹിയാനെന്നിരിക്കെ നീ
    ആ വര്‍ഗ്ഗത്തെയാകെ അപമാനിക്കുന്നു

    അപ്പോഴും,ശ്വാസം കിട്ടാതെ നദിയില്‍നിന്നും
    മീനുകള്‍ ചത്തുപോങ്ങുന്നുണ്ടായിരുന്നു
    കിനാവ്‌ കാണാന്‍ മറന്ന ഒരു ജനത
    കൂടാരങ്ങളില്‍ വിയര്‍ത്തുറങ്ങുന്നുണ്ടായിരുന്നു
    ജനനമേല്പ്പിച്ച പേരുകള്‍ പേറിയവര്‍
    അതിനാല്‍ മുറിവേറ്റുകൊണ്ടിരുന്നിരുന്നു

    നിങ്ങള്‍ വീണ്ടും ചോദിക്കുന്നു
    എന്തുകൊണ്ട് കവിയെന്നു അവകാശപ്പെടുന്ന
    നിങ്ങള്‍ സമൂഹം ഇത്ര കലുഷിതമാകുമ്പോഴും
    പ്രേമത്തെപ്പറ്റി മാത്രം എഴുതുന്നു

    അമ്മയെന്നു വിളിക്കുന്ന അക്ഷരം പഠിക്കുന്നത്
    സംസ്കാരശൂന്യമെന്ന് പറയുന്ന
    വെള്ളക്കാരന്റെ എച്ചില്‍ ഇന്നും
    ആചാര്യ മര്യാദയോടെ തിന്നുന്ന
    ഓരോ അപകട വാര്‍ത്തയും
    ഓരോ ദുരന്തങ്ങളും കാണവേ
    ഒരിറ്റു സഹതാപം കൊടുക്കാതെ
    തീന്‍മേശയില്‍ അടയിരിക്കുന്ന
    കാമറ കണ്ണുകള്‍ പെണ്ണിന്റെ
    മാനത്തിലേക്ക്‌ ചൂഴുന്ന
    സ്വാര്‍ത്ഥന്‍ സാമ്രാജ്യങ്ങള്‍ നേടുന്ന
    കച്ചവടക്കാരന്റെ കൈകളില്‍
    നിയമങ്ങള്‍ സുസ്ഥിരമാകുന്ന
    അധികാര വാതിലുകള്‍
    നോട്ടുകള്‍ക്ക് മുന്നില്‍ തുറക്കുന്ന
    രാഷ്ട്രീയമെന്നാല്‍ അറിയില്ലെന്ന്
    പറഞ്ഞൊഴിഞ്ഞു,സ്വയം അടിമയാകുന്ന
    അരാഷ്ട്രീയതയുടെ വസ്ത്രങ്ങള്‍
    അഭിമാനത്തോടെ അണിയുന്ന
    ജാതിബോധത്തിറെ നിറങ്ങള്‍
    സ്വത്വത്തെയുണര്‍ത്തുന്ന
    മനുഷ്യ ജന്തുക്കള്‍ വസിക്കുന്ന
    ഇവിടെയീ നാട്ടില്‍
    സ്നേഹത്തെക്കുറിച്ചല്ലാതെ
    കവിയിനി എന്തെഴുതുവാന്‍

    ഗലികളില്‍,പട്ടിണിയുടെ തീരങ്ങളില്‍
    തെരുവുകളില്‍,നിരായുധരായ
    നിരാശ്രയരായ ജനസമൂഹങ്ങള്‍
    ചെറുപിണക്കങ്ങളും,സ്നേഹവും
    ജനിക്കുന്നത് കാട്ടുന്ന
    പണം തെരുവുതെണ്ടിയെന്നു വിളിക്കുന്ന
    കുട്ടികള്‍ മഴയില്‍ ഉന്മാദത്തിന്റെ
    നൃത്തം കളിച്ചു മദിക്കുന്ന
    ഒന്നുമില്ലാത്ത മനുഷ്യരെന്നവര്‍ഗ്ഗത്തിനു
    സ്നേഹത്തെകുറിച്ചല്ലാതെ എന്ത് കേള്‍ക്കുവാന്‍

    ആഹാരം തന്നെ സ്വപ്നമായവന്
    തേക്കുകട്ടിലില്‍ മലര്‍ന്നുകിടന്നു
    സമൂഹജീര്‍ന്നതയെപ്പറ്റി പുലമ്പുന്ന
    കപടവാദികളുടെ നട്ടെല്ലിനു
    കാലം കൊടുക്കന്ന തേയ്മാനം
    കേള്‍ക്കുവാന്‍ എവിടെ നേരം

    സംതൃപ്തിയുടെ കരയിലിരുന്നു
    പണം,കടം,അസുഖങ്ങള്‍,നേര്‍ക്കുന്ന ബന്ധങ്ങള്‍
    ഇവക്കുമുകളില്‍ ചടഞ്ഞിരുന്നു
    നിങ്ങളെന്നെ ചോദ്യം ചെയ്യവേ
    ഞാന്‍ വിളിക്കയാണ് നിങ്ങളെ

    വരൂ,ഈ തെരുവുകളിലെ സ്നേഹം കാണു
    വരൂ,കാണു
    ഈ തെരുവുകളിലെ സ്നേഹം
    വരൂ,സ്നേഹം കാണു
    ഈ തെരുവുകളിലെ സ്നേഹം

    നവനീത് ജോസ്

2013, ജൂലൈ 28, ഞായറാഴ്‌ച

വെട്ടയടപ്പെടുന്നവന്റെ ഭയമെനിക്കില്ല
പക്ഷെ മരണത്തിന്റെ ചൂര് ഞാനറിയുന്നു
കുറ്റവാളിയുടെ പശ്ചാത്താപം എനിക്കില്ല
പക്ഷെ തടവിന്റെ ഏകാന്തത എന്നെപ്പോതിയുന്നു

ഈച്ചരവാര്യരും ജോസഫും എന്നും
എന്റെ സ്വപ്നങ്ങളിൽ എന്നെ കാണാൻ വരും

കുറച്ചുനേരം തുറിച്ചു നോക്കി നില്ക്കും അവർ

ഹേ,നാണം കെട്ട നായെ നീയുറങ്ങുമ്പോൾ
ആയിരങ്ങൾ കണ്ണടക്കാനാകാതെ,
വിശപ്പിന്റെ കൊടിയെന്തി,ജീവന്റെ കനിതേടി
മരിക്കാതിരിക്കുന്നുണ്ടിവിടെ
ജോസഫ് കാർക്കിച്ചുതുപ്പുന്നു

പ്രിയപ്പെട്ട മകനെ ഈ രാത്രി നീയുറങ്ങുക
ഞാൻ നിനക്ക് കാവലാളാകാം
നീ നിന്റെ സ്വപ്നങ്ങളിൽ തിരയുക
ഞാൻ തിരഞ്ഞുമരിച്ചോരെൻ ജീവനെ.
വാര്യർ തളർന്നു പറഞ്ഞു

നാടകാന്ത്യം 

കത്തിയമരാത്ത മെഴുകുതിരികൾ
ഊഴത്തിനായ് കാത്തിരിക്കാതെ  സ്വയമുരുകുന്നു
പലവട്ടം ചാട്ടം പിഴച്ചോരെട്ടുകാലി
മനംനൊന്ത് എട്ടുകാലും വെട്ടുന്നു
പീലാത്തോസ്,താൻ കൈകഴുകിയ
ജലത്തിന്റെ ഗന്ധമേറ്റ് മരിച്ചുവീഴുന്നു

പുലർച്ച 

ഉറങ്ങിയവൻ എഴുനേൽക്കുന്നു
പതിവുപോൽ സമയസൂചി ചലിക്കുന്നു
പതിവുപോൽ സമയസൂചി ചലിക്കുന്നു
പതിവുപോൽ സമയസൂചി ചലിക്കുന്നു








2013, ജൂലൈ 10, ബുധനാഴ്‌ച

പെണ്ണെ നിന്റെ പേരെന്ത്
രാഗിണി
അവർ അങ്ങനെയല്ലല്ലോ വിളിച്ചത്
ആ പേരെന്ത്
വേശ്യ

എത്ര നല്ല പേര്
വശ്യതയുള്ളവൽ
വശ്യതയുനർത്തുന്നവൽ  വേശ്യ
മനോഹരം

ആര് സമ്മാനിച്ചു നിനക്കീ പേര്
ഉറപ്പായും അതൊരു
മുനിയോ,കാമുകനോ ആയിരിക്കും
ജ്ഞാനത്തിന്റെ ഗിരിശൃംഗം തേടുന്നവൻ
സൌന്ദര്യത്തിന്റെ ഉപാസകൻ
ജീവിതത്തിന്റെ  സന്ദേശവാഹകൻ
ഇവരിലാരെങ്കിലുമാകും ആ പേര് നിനക്ക് ചാർത്തിത്തന്നത്

ഇവരാരുമല്ല എനിക്കീ പേര് തന്നത്
പട്ടിണിയാണ്
പിന്നെ  ആർത്തി മൂത്ത ചില പട്ടികൾ
 ആരാണ് നിങ്ങൾ 
എവിടെനിന്ന് വരുന്നു

ഞാനോ
ഞാനൊരു സ്വപ്നത്തിൽ നിന്നും
ഉണര്ന്നു വന്നതെയുള്ളു
ഞാനാരെന്ന് ഞാനും തിരയുകയാണ്

കാലം മാറി ജനിച്ചവനെന്നു ജാതകം പറയുന്നു
കാലം തെറ്റി ജനിച്ചവനെന്നു ശാസ്ത്രം പറയുന്നു
കാലക്കേടിനെന്നു  മനുഷ്യർ പറയുന്നു
ക്ഷമിക്കണ,സഹോദരി
ഞാനും എന്നെ തിരയുകയാണ്
എവിടെയെങ്കിലും 
നീ  എന്നെ കണ്ടെത്തുന്നുവെങ്കിൽ
പറയാതെ പോകരുത്,എന്നോട്



...നവനീത് ജോസ് ..


2013, ജൂൺ 29, ശനിയാഴ്‌ച






കടന്നുപോയ ഓരോ പെണ്‍കുട്ടിയും
ഓരോ നിശ്വാസവും,ഓരോ ശബ്ദവും
ഓരോ ചലനവും,ഓരോ പ്രണയത്തിന്റെ ചുവരെഴുത്തുകളാണ്
ഉപേക്ഷിക്കപ്പെട്ട ഒരു സ്മശാനത്തിലേക്ക്,
ചുരം കടന്നെത്തുന്ന വരണ്ട കാറ്റിന്റെ സ്പർശത്തിലേക്ക്
ഒരു സ്വപ്നത്തിന്റെ തിരിച്ചറിയപ്പെടാത്ത നിമിഷത്തിലേക്ക്‌
അവയെത്തിക്കുന്നു

യുദ്ധം കൊടുംമ്പിരികൊള്ളുകയാണ്.
നാലുപാടും വെടിയൊച്ചകൾ,പുകമറഞ്ഞ കാഴ്ചകൾ
മനുഷ്യ രക്തവും ഇറച്ചിയും നിറഞ്ഞ തെരുവുകൾ.
കണ്ണീരോടെ മരിച്ച ഒരു ജവാന്റെ വേദനയിൽ  യുദ്ധം പരാജയപ്പെടുന്നു .
വേദകൾ,മരണങ്ങൾ,നഷ്ടപെടലുകൾ
ഒരു ചുംബനത്തിന്റെ ഓർമ്മ.
ഒരനർഘ നിമിഷത്തിന്റെ ചൂട്


ഓരോ യുദ്ധഭൂമിയും ഒരു സ്വപ്നഭൂമികൂടിയാണ്
ഓരോ പ്രണയകാലവും ഒരു കലാപകാലം കൂടിയാണ്



നവനീത് ജോസ്


2013, ജൂൺ 18, ചൊവ്വാഴ്ച

ഞാൻ ചിരിക്കുമ്പോൾ 
എന്റെ അരികിൽ വരിക
അപ്പോളൊരു കാറ്റ് വീശും 
ചിലപ്പോ മഴ ചാറും 
ഞാൻ ചിരിക്കയായിരിക്കും 

വിശക്കുന്നവന്റെ ഒരു പാട്ട് 
അവിടെക്ക് കാറ്റൊടോപ്പമെത്തും 
കരയുന്നവന്റെ കണ്ണീർ 
 മഴയോടൊപ്പം പെയ്യും 

പിന്നെ ചിരിയിൽ നിന്നും 
ഒരുനൂറു പൂക്കൾ 
വിഷക്കുന്നവന്റെയും കരയുന്നവന്റെയും 
അടുത്ത് പൂത്തുലയും 
അതിനു എന്റെ വിയർപ്പിന്റെ 
ഗന്ധമായിരിക്കും 

അപ്പോഴും  ഞാൻ 
ചിരിക്കുന്നതെന്തിനെന്നൊർത്തു 
നീയത്ഭുതപ്പെടും 
എന്നെ ഭ്രാന്തനെന്നു വിളിക്കും 
അപ്പോഴും ഞാൻ ചിരിക്കയായിരിക്കും 

2013, ജൂൺ 1, ശനിയാഴ്‌ച

കവിത 15
നവനീത്

ദൈവപുത്രനെന്നും ലോക രക്ഷകനെന്നും
വിളികേട്ടു നിന്നെ നിനക്ക് നഷ്ട്ടപെട്ടോനെ
നീയറിയുക
പ്രാകൃതചിന്തതൻ  പരകോടിയിൽ
ആദിബോധത്തിന്റെ മൂര്ത്തഭാവത്തിൽ
വിശുദ്ധ ദേവാലയത്തിന്നകതിന്നും
കച്ചവടത്തിന്റെ കാവ്യനീതികൾ രചിക്കുന്നു
വേട്ട നടക്കുന്നുണ്ട്
മാന്കുട്ടികൾ പിടഞ്ഞു ചാവാറുണ്ട്

പീഡിതന്റെ പ്രതികാരം നുരയുന്ന
മനസ്സിൽ പനിനീരുകൾ വളര്ത്തിയോനെ
നീയറിയുക
നീതിമാന്റെ രക്തം പുരണ്ട
കൈകളിന്നും ശുദ്ധമാകാറുണ്ട്
ഒറ്റുകാരനും തല്ലിപ്പറഞ്ഞൊനും
ഉന്നതന്മാരാകുന്നുണ്ട്
സന്ദേശങ്ങളില്ലാതെ വെള്ളരിപ്രാവുകൾ
ചത്തൊടുങ്ങുന്നു
കുട്ടികൾ കുറ്റവാളികൾ ആകുന്നു
ലിംഗമറിയാത്ത പ്രായത്തിലെ
ഭോഗമെന്തെന്നറിയുന്നു
കാട്ടാളന്റെ കണ്ണുകളിൽ നിന്നും
ചോര പുരണ്ട പ്രകാശം പറക്കുന്നു
അധോനഗരത്തിന്റെ തെരുവുകളിൽ
ചെകുത്താൻ ജ്ഞാനസ്നാനം  കഴിക്കുന്നു
സന്മനസ്സുള്ളവർക്ക് മരണാനന്തരം
കല്ലറയും ഉമിനീരാട്ടും ലഭിക്കുന്നു
ഇന്നിന്റെ പാപം പേറാൻ
തക്ക കുരിശില്ലാതെ  അഭിനവ
ദൈവപുത്രന്മാർ കുഴങ്ങുന്നു

ഇവിടെ  കവിയെ ലോകം പരിഹസിക്കുന്നു
അക്ഷരങ്ങളെ കുഴിച്ചുമൂടുന്നു
ബാക്കിയാകുന്നവ  ഗതികിട്ടാതലയുന്നു

പിച്ചി ചീന്തപ്പെടുന്നത് എന്റെ പെങ്ങൽ
എറിഞ്ഞു കൊടുക്കുന്നത് എന്റെ അനിയൻ
നോക്കി നില്ക്കുന്നത് എന്റെ അച്ഛൻ
തൂത്തുവാരുന്നത് എന്റെ അമ്മ
സാക്ഷിയാകുന്നത് ഞാൻ

പ്രതികരിക്കനാവാത്ത ഹൃദയത്തിന്റെ
ശാപം പേറി കവി എഴുത്തുപെക്ഷിക്കുന്നു
കൊല നടത്തപ്പെടുന്നു

കവിത 14
നവനീത്

ഒടുവിലിതാ
സ്വപ്ന ദർശനങ്ങളിൽ സർപ്പ
ദംശനമേറ്റ് ഞാൻ മരിക്കുന്നു
ഇനിയേതു ചിരകാല  മോഹത്തിന്റെ
തിരസ്കരിക്കപെട്ട വാതിൽ
ഏതു ചരിത്രത്തിന്റെ
സഫലീകരിക്കാത്ത സാമ്രാജ്യം
ഏതു കഠിന ദുഖത്തിന്റെ പുൽമേട്‌

നിനക്കറിയില്ലേ
രണ്ടു ആശയങ്ങൾ ,രാജ്യങ്ങൽ  പോയ ജന്മത്തിൽ
നമ്മൾ  മതിൽ  പണിഞ്ഞു വേര്തിരിച്ചത് ?
ഇരുപുറങ്ങളിലായ് നാമകന്നുപോയത്

നിനക്കൊര്മ്മയില്ലേ
പണ്ടൊരു ശ്രാവണ സന്ധ്യയിൽ
അങ്ങ് ജൊർദാന്റെ തീരത്ത്
കുടിയേറ്റയുദ്ധത്തിന്റെ കാറ്റെറ്റ്
നാം തളര്ന്നു മരിച്ചുവീണത്

അതിനുമപ്പുറം
ഒരേ ആടിമച്ചന്തയിൽ നിന്ന്
അവസാന കാഴ്ചയും കണ്ണീരും പേറി
നമെതൊ പററിയ തീരങ്ങളിൽ അകന്നത്

അതിനിടയിലെവിടെയോ
വിപ്ലവത്തിന്റെ തീച്ചൂളയെരിയവെ
കൈകൽ  ഉയര്ത്തിപ്പിടിക്കവേ
രാജാ കിങ്കരന്മാർ  തലയറുത്തെറിഞ്ഞത്

ദൈവത്തിന്റെ കരാറുകാരെഴുതിയ
ചാതുർവർണ്ണ്യത്തിന്റെ നിയമാവലികളിൽ
അഗ്നിപര്ർക്ഷയിൽ തോറ്റു മരിച്ചത്

ആര്യാധിനിവേശത്തിന്റെ  ചൂടേറ്റു
കാടു കരിഞ്ഞ നേരത്ത്
കാട്ടു തീയിൽ  ചുട്ടെരിഞ്ഞത്

ഏറ്റവും പിറകിൽ
ഭൂകണ്ടങ്ങൾ അകന്നു മാറി നാം
രണ്ടു വംശങ്ങളായി മാറിയത്

ഇനിയും പുറകിലെന്ത്
ഇനിയും മുന്നിലെന്ത്

2013, മേയ് 26, ഞായറാഴ്‌ച

കവിത 13
നവനീത്


സായന്തനങ്ങളെ വരിക
കനകമയൂരം വിടരും മേഘശകലങ്ങളിൽനിന്നൊരു
കൊള്ളിയാൻ ചീന്തിപ്പോടിയും
ഒരു തുള്ളി രക്തം തരിക
കാത്തുവയ്ക്കുവാനെങ്കിലും ഒരു മഴ തരിക

ഇവിടെ ശൂന്യതതൻ ഗർഭത്തിൽനിന്നുതിരുമൊരു
നിശ്വാസ ഗന്ധമായ് കാലം പരക്കുന്നു
കാലചക്രത്തിന്റെ പല്ലുകളിൽ
നഗരങ്ങളിൽ ഗ്രമാങ്ങിൽ തെരുവുകളിൽ
മനുഷ്യമനസ്സുകൾ അരഞ്ഞുതീരുന്നു

എങ്ങോ നിറം മങ്ങിയ ചെങ്കോടികളിൽ
നഷ്ടസ്വപ്നം നിറങ്ങളില്ലാതെ പടരുന്നു
മദ്യശാലയുടെ കൃത്യവരികളിൽ
തനതുകാലത്തിൻ ബോധം മറയുന്നു
മക്കൾ മാതൃ പിതൃ ഗുരു ജനങ്ങളാൽ
പ്രായം തികഞ്ഞു പൂർണ്ണതയിലെത്തുന്നു
പിന്ഗാമിയുടെ വിത്തുകൾ പാകുന്നു

തിരക്കിൽ  നിന്നും തിരക്കിലേക്ക്
സമയം കുതിക്കുമ്പോൾ
അര നിമിഷം സ്വസ്തമാകുവാൻ
മനസ്സുകൾ നോമ്പ് നോറ്റുന്നു

നേർ ജീവിതത്തിന്റെ ചിത്രം വരക്കുമ്പോൾ
ചായം പടരാതെ  കട്ടയാകുന്നു
ഉറവ വറ്റിയ സ്നേഹത്തിൽ നിന്നൊരു തുള്ളി
ഒരു വെറും തുള്ളി കാത്തു ചില
പിന്തിരിപ്പന്മാർ,കാലംതെറ്റി ജനിക്കുന്നു

ദയവാന്മാർ,ശുദ്ധമനസ്കർ,സ്നേഹിക്കുന്നവർ
നിങ്ങളെയീ മാതൃകാ സമൂഹം വിളിക്കുന്നുണ്ട്
കൂട് പണിയുന്നുണ്ട് നിങ്ങളെ കാഴ്ച്ചവയ്ക്കുവാൻ
നെറികെട്ട തെണ്ടിക്ക് കണ്ടുചിരിക്കുവാൻ

2013, ഏപ്രിൽ 8, തിങ്കളാഴ്‌ച

കവിത 12
നവനീത്


കറ പിടിച്ചു നിറം മാറിയ കൌമാരത്തിന്റെ,
കെട്ടുകമ്പി ഉരഞ്ഞു മുറിവേറ്റു നീറുന്ന കൈകളിൽ
കിനാവും ജീവിതത്തിന്റെ തേരി കേറും തളര്ച്ചയും
കൊണ്ടെന്റെ മുന്നിലേക്ക്‌ വന്ന കൂട്ടുകാരാ
നിനക്ക് തരാൻ എന്റെ കൈയിലെന്ത്‌?

ഒരു നേരം ചോറ് ഞൻ വാങ്ങിതരാമെങ്കിലും
നിന്റെ വിശപ്പ്‌ ഞാനെങ്ങനെ ശമിപ്പിക്കും?
ഒരു കുടം വെള്ളം തരാമെങ്കിലും
നിന്റെ ദാഹം ഞാനെങ്ങനെ ശമിപ്പിക്കും

അക്ഷരങ്ങൾവസ്ത്രാക്ഷേപം ചെയ്യപ്പെടുന്ന കാലത്ത്
അവശിഷ്ട്ടം പെറുക്കും അധകൃതൻ ഞാൻ
കാലത്തിന്റെ കോമാളിയത്രെ ഞാൻ

വാക്കുകൽചുട്ടരക്കപ്പെടുന്ന കാലത്ത്
ചാരം വാരുന്ന അധപ്പതിച്ചവനത്രേ ഞാൻ
തെരുവുചാലിലെ മലിനജലമത്രെ ഞാൻ

കൂട്ടുകാരാ പൊറുക്കുക
നീയും ഞാനും ഒരു ചിന്തയുടെ മറു വശങ്ങൾ
നിന്റെ ശിരസ്സിൽ കത്തിമുന തറക്കുമ്പോൾ
എന്റെ വാക്കും വേദനിക്കുന്നു
നിന്റെ ചങ്കിൽ നിന്ന് ചോര പോടിയുമ്പോൾ
എന്റെ കവിത നിലവിളിക്കുന്നു
നീ കൈ കൊണ്ട് ചെകിട്ടിലടിക്കുമ്പോൾ
എന്റെ അക്ഷരങ്ങൾകത്തിജ്വലിക്കുന്നു

ഒഴിവുകഴിവു പറഞ്ഞുനിന്നെ ഞാൻ
മടക്കിയയക്കുകയില്ല
നീ ഭോഗസംഭോഗങ്ങളിൽ ഉഴറി
മരവിച്ച യയാതിയല്ല
ധര്മ്മ അധർമ്മങ്ങളിൽപെട്ട്
രാജ്യം കളഞ്ഞ യുധിഷ്ട്ടിരനുമല്ല
പ്രണയവിരഹങ്ങളിൽസത്വം
നശിച്ച രാവണനുമല്ല
നീ അരുമാരുമല്ല 

സ്നേഹിതാ
സമാനഹൃദയം പേറും ഭ്രാന്താ
നിനക്ക്,
മതഭ്രാന്തിന്റെ കൈയിൽകുരുങ്ങാത്ത
സ്വാർത്ഥ രാഷ്ട്രീയത്തിന്റെ ചതിയിൽ പെടാത്ത
കപട സദാചാരത്തിന്റെ കീടം കയറാത്ത
ദ്വേഷം നുരക്കാത്ത, എന്ത് ഞാൻ തരും ?
എന്റെ കൈയോഴിഞ്ഞത്
എന്റെ കവിതയും എന്റെ ഹൃദയവും നിശ്ചലമാകുന്നു

നീയുമെന്നെക്കടന്നു പുതിയ കൈ തെടിയകലുന്നു
നീയുമെന്നെ പരാജയപ്പെടുത്തുന്നു..
 

 





2013, ഏപ്രിൽ 5, വെള്ളിയാഴ്‌ച

ഒരു മരത്തിന്റെ ആരുമറിയാത്ത ചില കാര്യങ്ങൾ
കവിത 11
നവനീത്


മഞ്ഞുരുകിയോഴുകും പോലിതാ
ജനുവരിതൻ പ്രഭാതങ്ങൾ പൊലിയുന്നു
വെളിച്ചം മണ്ണിനെ മറന്നന്യമാകുന്നു 
ഇരുട്ടിലീ ജനല്പ്പടികൾ തുറക്കവേ
ഹേമന്ദത്തിന്റെ ച്ചുഴിയിലാഴുന്നു
ഒരു പൂവെങ്കിലും പകലോളമെത്തുവാൻ
നിശാഗന്ധിതൻ നിത്യസന്യാസം

എന്റെ ശിഖരങ്ങൾ
എന്റെ ഇലകൾ,പൂവുകൾ,കായ്കൾ
കടും കാറ്റിന്റെ താളവും പുകുന്നു

ഞാനോ,കാതലിനുള്ളിൽ കവിതകളെഴുതുന്നു 
മൃതശരീരങ്ങൾ പൊടിഞ്ഞെന്നിലെക്കെത്തി
പറഞ്ഞ,ഞാനായ് മാറിയ കഥകൾ
മനസ്സുകൾ പോരാടിവിജയിച്ച
കൊച്ചുവിജയങ്ങതൻഗാഥകൾ,ഇതിഹാസങ്ങൽ

ചെറിയവന്റെ ഇന്നലെകളത്രേ വലുത്
ഓരോ ഇന്നലെകളിലും
സാഗരങ്ങൾ കരകളെത്തേടി തൊടുക്കും
തിരയും, നുരഞ്ഞു പൊങ്ങും പതയും
പിന്നെ
ഉള്ക്കടലിൻ നിഗൂഡമാം അഗാധത,
ഇരുട്ട്

ആരുമറിയാതെ പോകും അനാഥമാം
ഉപ്പും വിയര്പ്പും കുറുകിയ കഥകൾ

എനിക്ക് മുറിവേല്ക്കുന്നു
തൊലി പിളര്ന്നു കറ  പടരുന്നു
കഥ കേട്ട് കാലം വഴിമാറിയോഴുകുന്നു
ശിശിര തീക്ഷ്ണതയേറ്റു 
ഞാനിന്നിതാ നഗ്നനാകുന്നു

ജീവിതങ്ങളുടെ ഭാരം പേറി-
യിനിയൊരു വേനലിൽ ഞൻ മരിക്കും
എന്റെ കഥയും കവിതയും അനാഥമാകും
എങ്കിലും,ഞാൻമരിക്കട്ടെ
തണലും തണുപ്പും നല്കിയോരോർമ്മയിൽ
എനിക്ക് മോക്ഷത്തിൻ സംതൃപ്തി

അന്നും അനാഥമാകുമാ
കഥകളെയോര്ത്താണെന്റെ  ദുഃഖം 

2013, മാർച്ച് 26, ചൊവ്വാഴ്ച

ഉത്സവക്കാഴ്ചകൾ
കവിത-10 
നവനീത്


ഡാഡി മമ്മി വീട്ടില്ലില്ലാ
പാട്ടിനൊത്ത് സഞ്ചരിക്കുന്ന പരദേവത

ഓപ്പ ഗഗ്നം സ്റ്റൈൽ
കൂടെക്കൂട്ടി ആരാധ്യ ദേവൻ

മാളമില്ലാതലയുന്ന  പാമ്പുകൾ
അതുവഴി പോയോരാംബുലൻസിന്
പച്ചമലയാളത്തിൽ പള്ള്

ഒന്നര മണിക്കൂർ
M C റോഡിൽ ട്രാഫിക് ബ്ലോക്ക്

അരിവില നിയന്ത്രിക്കാൻ
സമരം ചെയ്യവേ എന്റെ നടുവിന്
പൊതിരെ പൊതിരെ  തല്ലിയ
പോലീസുകാരൻ ഭക്തിപുരസ്സരം
കവാത്ത് മറക്കുന്നു

മഹാമായേ അയാളെ കാത്തുകൊള്ളണേ

ഇക്കാണിക്കുന്ന
തോന്നിവാസത്തിനും അഭാസത്തിനും
മാപ്പ് കൊടുക്കണേ

2013, മാർച്ച് 17, ഞായറാഴ്‌ച




ഒറ്റക്കിരുന്നു മടുത്തപ്പോ ഒന്ന് നടക്കാനിറങ്ങി,വീട്ടില്‍ എല്ലാവരുമുന്ടെങ്കിലും ഒറ്റെക്കനെന്നപോലെ.ചെറിയ വഴി ,കിളികള്‍ കരയുന്ന ശബ്ദം.വണ്ടുകള്‍ മൂളിപറക്കുന്നു ,ചീവീടുകള്‍ ചിലക്കുന്നു,ദലമര്‍മ്മരങ്ങളിലൂടെ കാറ്റും കടന്നു വരുന്നു ,ചെറു വഴികള്‍ കടന്നു പെരുവഴികളിലെത്തി,അവിടെയെല്ലാമുണ്ട് ,ജനസമുദ്രം തിങ്ങുന്ന ഈ ഇടത്തില്‍ ഞാന്‍ ഒറ്റയ്ക്ക് .ചുറ്റും ആയിരമായിരം ശബ്ദ ശകലങ്ങള്‍ പെറ്റ് പെരുകുന്നു,കതിനവെടികളുടെ ശബ്ദം അന്തരീക്ഷത്തില്‍ ത്രസിച്ചു നില്‍ക്കുന്നു,വാഹനങ്ങള്‍ വേഗതയുടെ പുതിയ മാനങ്ങള്‍ തേടി ഇരച്ചു പായുന്നു
ശാസ്ത്രയുഗ പരിവേഷമനണിഞ്ഞു വാക്കുകള്‍ പരിധികളില്ലാതെ സഞ്ചരിക്കുന്നു ,
ആയിരം വര്‍ണ്ണങ്ങള്‍ ,ചിലത് മനസ്സുണര്ത്തുന്നു,മറ്റുചിലത് മനം മടുപ്പിക്കുന്നു ,ശുഭവസ്ത്രധാരികള്‍,വസ്ത്രവും ജീവിതവും മങ്ങിയവര്‍ ,ശുഭാന്ത്യങ്ങള്‍ തേടി ഈ നിമിഷത്തെ മറക്കുന്നവര്‍ ,ആഘോഷിക്കുന്നവര്‍.നിരാശയുടെ കൈയ്പുനീര്‍ കുടിക്കുന്നവര്‍,എല്ലാവരും ഉണ്ട് ഈ നിരത്തുകളില്‍ ..
പക്ഷെ ഞാന്‍......ഞാന്‍ ഒറ്റയ്ക്ക്...
കടല്‍ തീരത്തേക്ക് പോയി.അവിടെയും കണ്ടു അലക്ഷ്യമായി സായാഹ്നങ്ങള്‍ ആസ്വദിക്കുന്ന മനുഷ്യാത്മാക്കളെ ..
കടലിന്റെ വിദൂരതയിലേക്ക് നോക്കി ഞാനവിടെയിരുന്നു ,തിരകള്‍ എന്നെ കടലിലേക് മാടിവിളിക്കുന്നതുപോലെ ,കടലില്‍ ഉപ്പായി അലിഞ്ഞു ചേരുവാന്‍ പ്രേരിപ്പിക്കുന്നതുപോലെ ..രവേരും വരെ അവിടെ ഇരുന്നു ....ഓരോ നിമിഷും.....ആസ്വദിച്ച്.......
കടല്‍ കാറ്റിനൊപ്പം ഉപ്പിന്റെ ഗന്ധവും എത്തുന്നു ...ഉപ്പ് ..ഉപ്പായി മാറുവാന്‍ എത്ര നിമിഷങ്ങള്‍.. ?
നുരയും പതയും കലര്ന്ന തിരകള്‍ പ്രലോഭിപ്പിച്ചുകൊണ്ടേയിരിക്കുന്നു ... ആദിയിലേക്ക്.... ജനനിയുടെ ഗർഭപാത്രത്തിലേക്ക് ....എങ്കിലും എന്നിലെ ഭീരുത്വം അതിനെ അതിജീവിച്ചു
തിരികെ നടക്കുമ്പോള്‍ നിരത്തൊഴിഞ്ഞിരുന്നു ,എങ്കിലും ഞാന്‍ വന്ന പകലും ഈ രാത്രിയും ഒരുപോലെ......


നവനീത്  

2013, മാർച്ച് 16, ശനിയാഴ്‌ച

കവിത -9
നവനീത്


'മിട്ടായി' 


എനിക്കൊരു മിട്ടായിയുണ്ടാക്കണം
പച്ചനോട്ടിന്റെ ഗന്ധവും
പച്ചമാംസത്തിന്റെ രുചിയുമാകണം അതിനു
അതിലോരുനെരമെങ്കിലും തീകത്തുവനായി
വിയര്‍ക്കുന്നവന്റെ ചോര വേണം
അമ്മേ എന്ന് കരയുന്നോരുണ്ണിതന്‍ ഒട്ടിയ
വയറിന്റെ നീറ്റല്‍ വേണം
തന്തയെക്കൊന്നു കൈവശം എത്തിച്ച
ചുടലക്കളത്തിലെ മണ്ണ് വേണം
അമ്മയെ വിറ്റ് വച്ചൊര വീടിന്റെ
അഗ്നികോണിലെ കല്ല്‌ വേണം
വിറ്റ ഗര്‍ഭപാത്രത്തിലെ ബീജത്തിനലൊരു
ചാപിള്ളയെപ്പെറ്റ നോവ്‌ വേണം
ഒരുപടുപണിയെടുതന്ന്യനെ പറ്റിച്ച
ഒരുരൂപതുട്ടുരുക്കി വേണം
വേട്ടമൃഗം പോല്‍ പതുങ്ങിയിരിക്കുന്ന
മരണത്തിന്റെ ചവര്‍പ്പ് വേണം
പ്രണയം കൊതിപ്പിച്ചു കാമം ദഹിപ്പിച്ച
നറു നീലരാവിലെ കാറ്റു വേണം
കന്മദം പടരവേ സ്ത്രീത്വം വിതുമ്പുന്ന
വാക്ക് പരസ്യങ്ങളായി വേണം
എന്റെ മിട്ടായിക്കീ ലോകമൊരു
പേര് നല്‍കി
മാന്ന്യന്റെ മിട്ടായി
കവിത-8
നവനീത്


മഞ്ഞും മഴയുമെന്നപോലെ
നീ എന്നില്‍ പെയ്തിറങ്ങി
മന്നിലെക്കുര്‍ന്നു പോകുന്നതുപോലെ
നീ പോകുകയും ചെയ്തു
എന്റ വേരുകള്‍ നിന്നെ തേടി മണ്ണിലേക്കിറങ്ങി
ഞാന്‍ തേടി വരുംതോറും നീ
മണ്ണിന്റെ ആഴങ്ങളിലേക്ക് പൊയ്ക്കൊണ്ടിരുന്നു
അതോ നീ ഇല്ലതാകുകയയിരുന്നോ?
എങ്കിലും വീണ്ടും എന്നിലേക്ക്‌
ഋതുഭേദങ്ങള്‍ വന്നു
മറ്റൊരു വര്‍ഷവും വേനലും ശിശിരവും വന്നു
വസന്തവും ഹേമന്തവും വന്നു
തനിയാവര്‍ത്തനം പോലെ അവയെല്ലാം
എന്നെ വിട്ടുപോയ്‌ ക്കൊണ്ടെയിരുന്നു
പിന്നെടെന്റെ പ്രണയം കാറ്റിനോടായി
അതെന്നെ തഴുകുകയും
എന്റെ കരിഞ്ഞ ഇലകളും പൂക്കളും
പറപ്പിച്ചു എന്നെ സുന്ദരമാക്കുകടും ചെയ്തു
ആ പ്രണയത്തില്‍ ഞാനാകെ
ലയിച്ചു നില്‍ക്കെ
ഒരിക്കല്‍ എന്തിനെന്നറിയാതെ കാറ്റ് വീശി
ആ കാറ്റില്‍ ഞാനാകെ വിറച്ചു,കടപുഴകി
മണ്ണിലേക്ക് വീണു മരിച്ചു തുടങ്ങിയപ്പോള്‍
ഞാന്‍ മണ്ണിനെ അറിഞ്ഞു
അതിന്റെ ഗര്ഭാപാത്രത്തിലാണ്
ഞാനുരുവിട്ടതെന്നു ഓര്‍ത്തു
ആ സ്നേഹം തീഷ്ണതയില്‍
ഞാന്‍ മണ്ണിലേക്ക് അലിഞ്ഞു ചേര്ന്നു

2013, മാർച്ച് 15, വെള്ളിയാഴ്‌ച


കവിത-7

നവനീത്



പോകു പ്രിയേ
നീയെന്റെ കറപിടിച്ചാഴ്ന്നു
ജീര്‍ണിച്ച മനസ്സില്‍ നിന്നും

പോകു നീയെന്റെ
മരവിപ്പുറഞ്ഞു കട്ടയായ്
തുരുമ്പിച്ച ഹൃത്തില്‍ നിന്നും


ഇരുള്‍ നിറഞ്ഞൊഴുകിയ രാവിന്‍ ജലാശയത്തിങ്കല്‍
നാം ഹംസങ്ങളായന്നു നീന്തിതുടിച്ചതും
അകലെയെന്നാകിലും അരികിലായീടുന്ന
കാല്‍പനിക മോഹമാം നിമിഷങ്ങളൊക്കെയും
പ്രണയതീഷ്ണമാമേതോ വികാരമെന്‍
രക്തത്തുള്ളി നിന്‍ ചുണ്ടോടു ചേര്‍ത്തതും
കാറ്റിലുലഞ്ഞ ചുരുള്‍മുടിക്കിടയിലെന്‍
പ്രണയം മുട്ടിയുരുമ്മിയതോക്കെയും
സര്‍പ്പങ്ങള്‍ പോല്‍ നാമൊരുമിച്ചു ചേര്‍ന്നൊരു
താണ്ഡവനൃത്തമാവിടാറാടി വീണതും
ചൂടില്‍ കരിഞ്ഞു ഞാനില്ലാതെ നില്‍ക്കവേ
തണലും തണുപ്പുമായ് എന്നെപുണര്ന്നതും
എരിയുന്ന ചുംബനംകൊണ്ട് നീ കത്തിച്ച
ചകിരിയാമെന്നുടെ ചുണ്ടുകളൊക്കെയും
കന്മദം പടരുന്ന നോക്കുകള്‍ കൊണ്ടെന്നെ
അന്ധമാക്കിയ കണ്ണൂകളൊക്കെയും
നിശ്വാസ ഗന്ധമെറ്റൂന്മാദചിത്തനായ്
മഴയായ് നിന്നിലായ് പെയ്താര്‍ത്തു തോര്ന്നതും
ഒരുമിച്ചിരുന്നു നാം നട്ടുവളര്‍ത്തിയ
കനവിന്റെ മുന്തിര് വല്ലികള്‍ പൂത്തതും
എന്നോ എവിടെയോ നമ്മള്‍ സ്നേഹിച്ചോരാ
നിമിഷങ്ങള്‍ തന്നുടെ അസ്ഥികളൊക്കെയും

തേടേണ്ടതില്ല നാമൊന്നായ് പതിച്ചൊരു
പ്രണയത്തിന്റെ പ്രതീക്ഷകളൊക്കെയും
ഹര്ഷമായ് മുറ്റിയ കാതലായ് നില്‍ക്കവേ
വെട്ടിപ്പിളര്ക്കുന്നു കാലമിന്നിങ്ങനെ
സമയമായ് പിരിയുവാന്‍
കീറിമുറിച്ചൂ രണ്ടാത്മക്കളായ്‌ മാറുവാന്‍
ഇനിയില്ല നാമെന്നെക്കുമോന്നായ്,പ്രണയമായ്
ചാരമായോര്‍മ്മകള്‍ ചിതയിലായ് പ്രണയവും
ഇനിയില്ല രാവുകള്‍
നീയുദിച്ചുയര്ന്നു വിടര്‍ന്ന നിലാവുകള്‍
ഇനിയില്ല പകലുകള്‍
നീ പ്രകാശമായെന്നില്‍ പടര്‍ന്ന കിരണങ്ങള്‍
ഇനി നാം പിരിഞ്ഞവര്‍
ഇനിയില്ല നമെന്നുമോന്നിച്ചോഴുകിയ
കരകുളം പാറയും ദേശാന്തരങ്ങളും
ഭുതകാലത്തിന്റെ ച്ചുഴികളിലുഴറാതെ
ജീവിതം സ്വന്തമായ് നെയ്തെടൂക്കേണ്ടവര്‍
മഞ്ഞുപോകുന്നോരീ മഹാലോകങ്ങളില്‍
നമ്മളെന്നെക്കൂമായോന്നായ് പിരിഞ്ഞവര്‍

കവിത-6
"വിശുദ്ധനായ ഷൈലോക്ക്‌ "

നവനീത്



എന്നെ ഓര്‍മയില്ലേ?
ഞാന്‍ ഷൈലോക്ക്
പണ്ട് വെനിസില്‍ ജീവിച്ചുരുന്ന
ഒരു പാവം പലിശക്കാരന്‍ .

പാവങ്ങള്‍ക്ക് പണം കടം കൊടുത്തു പുണ്യം ചെയ്തവന്‍
ഈയുള്ളവന്‍ എന്ത് തെറ്റാണു ചെയ്തത്?
ഒരു പ്രണയത്തിനായി പണം ഏറെ കൊടുത്തതോ?
അവന്‍ അവളെ നേടിയനിഞ്ഞോര പുഞ്ചിരി
ഞാനല്ലെയവനില്‍ അണിയിച്ചുവിട്ടത്
സ്രാവേന്നവര്‍ എന്നെപ്പരിഹസിചെങ്കിലും
ഒന്നുമില്ലായ്മയില്‍ ഞാനവര്‍ കൂടെ നിന്നു
എന്റെ പണം കൊണ്ട് നേടി നിവര്ന്നവര്‍
എന്റെ മുന്നില്‍ വന്നു വെല്ലുവിളിച്ചു
ആ ചങ്കുറപ്പെന്റെ വിയര്‍പ്പില്‍ നിന്നുണ്ടായതല്ലേ?
എന്റെ പലിശ കണക്കിനെയവര്‍ കുറ്റപ്പെടുത്തി
ആ പലിശ വീണ്ടും കൊടുത്തു ഞാനവരുടെ
മുറിവില്‍ മരുന്നുവച്ചില്ലേ?

ബസ്സാനിയോ നീ നിന്റെ പ്രിയയെ വരിച്ചോര
നെഞ്ച്ഉറപ്പെന്റെ കടം കൊണ്ടാതല്ലേ?
 അന്റോണിയോ നീ നിന്റെ അഭിമാനമെന്നുടെ
പലിശപ്പണത്തില്‍  പോതിഞ്ഞെടുത്തില്ലേ?
കാലത്തിനൊത് നിറം മാറി നീയെന്റെ
മുതലും പലിശയും പിണമാക്കിയില്ലേ?
നീതിക്കുവേണ്ടി ഞാനാകെ പോരുതവേ
എന്‍ ചോര കൊണ്ട് നീ വാങ്ങിയ പെണ്ണിന്റെ
വാക്കില്‍ വിരുതലില്‍ രക്സപെട്ടില്ലേ?
ഒന്നുമില്ലാതെ ഞാനാകെ തളരവേ
നിന്‍ ശിക്ഷ കുടി ഞാനെറ്റെട്ത്തില്ലേ?
എന്നിട്ടുമെന്നിട്ടും ഞാന്‍ ക്രുരന്‍
ജുതനായ്‌ പോയിനാല്‍ ഞാന്‍ ക്രുരന്‍
 എന്റെ സ്നേഹവും നീതയും ലോകെമേ
നീ അറിഞ്ഞീലയെങ്കിലും ഒരു കാലം വരും
അന്ന് ലോകമെന്നെ വാഴ്ത്തും സെയിന്റ് ഷൈലോക്ക് എന്ന്

കവിത-5
നവനീത്



വിശുദ്ധിയുടെ വെള്ളവസ്ത്രങ്ങള്‍ പുതച്ച 
ശംഖുപുഷ്പങ്ങള്‍ പടരുന്നതുപോലെ 
എന്റെ തളിര്‍ത്ത ഹൃദയം നിന്നില്‍ 
ഞാന്‍ കൊരുത്തിട്ടിരിക്കുകയായിരുന്നു 
ഞാന്‍ പൊഴിഞ്ഞു വീണു 
മണ്ണോട് അലിഞ്ഞുചെരുമ്പോള്‍
നിന്റെ വേരുകള്‍ 
എന്നെ വലിച്ചെടുക്കണം 
എനിക്ക് നിന്നിലെക്കെത്തണം 
നിന്റെ പൂവായ് വിരിയണം
അതെന്റെ മോക്ഷം 

കവിത-4 
നവനീത് 

ഞാന്‍ മരിച്ചൊരു കരപറ്റുമ്പോള്‍
എന്നെയോര്‍ത്ത് കരയുവാനുണ്ടെങ്കില്‍
അവരോടെനിക്ക് പറയുവാനുള്ളത്

എന്റെ ശവത്തില്‍ നിങ്ങള്‍ മണ്ണിടരുത്
കല്ലുകള്‍ പെറുക്കിയെറിയണം
എന്റെ ശവത്തില്‍ നിങ്ങള്‍ പുഷ്പങ്ങള്‍ അര്‍പ്പിക്കരുത്
കരിഞ്ഞ പൂവുകള്‍ കൊണ്ടെന്നെ മൂടണം

ജീവിതമാകവേ എന്നെ പരിഹസിച്ചുന്മാദിച്ചവരെ
നിങ്ങള്‍ കരയരുത്
നിങ്ങളെന്നെ വീണ്ടും പരിഹസിക്ക
പതിവുപോലെ ഞാനത് മിണ്ടാതെ കേട്ടുകൊള്ളാം

എന്നെയൊരു പട്ടിയെപ്പോലെ ആട്ടിയോടിച്ചോരെ
നിങ്ങള്‍ കരയരുത് നിങ്ങളെന്റെ ശവത്തില്‍ കാര്‍ക്കിച്ചു തുപ്പുക
എന്നിട്ട് സ്വര്‍ഗലോകം പൂകുക

അന്നോളമിന്നോളം എന്നെപറ്റിച്ചു
വയറിന്റെ വേദന തിന്നു തീര്‍ത്തോരെ
നിങ്ങള്‍ കരയരുത്
നിങ്ങളെന്റെ കണ്ണും ഹൃദയവും പറിച്ചെടുക്ക
അത് വിറ്റുകിട്ടുന്നത് കൊണ്ട് വിശപ്പടക്ക

ഞാന്‍ ജീവിച്ചിരിക്കെ എന്നെ തീവ്രമായ് വെറുത്തോരെ
നിങ്ങള്‍ കരയാതിരിക്ക
ജീവനറ്റ  എന്നെ നിങ്ങളിനി
സ്നേഹിച്ചിട്ടിനി എന്ത് കാര്യം

എന്നെ ഞാനാക്കിയ മാതൃ പിതൃ ഗുരു ജനങ്ങളെ
നിങ്ങള്‍ കരയാതിരിക്ക
നിങ്ങള്‍ കണ്ണുനീരിലെന്റെ  മോക്ഷം
എന്റെയാത്മാവിന്റെ സ്വപ്നമായ്തീരൂം

ഞ്നറിയാതെ ഭുമിയില്‍ എന്നെ സ്നേഹിച്ചോരെ
നിങ്ങള്‍ കരയാതിരിക്ക
നിങ്ങളെ വേദനിപ്പിച്ചു മാത്രം പോയെ
 എനിക്ക് നിങ്ങള്‍ മാപ്പ് നല്ക

ഞാന്‍ സ്നേഹിച്ചോരെ
എന്റെ സ്നേഹമിനിയും അറിയാതെ പോയോരെ  
കഴിയുമെങ്കില്‍ 
നിങ്ങളെന്റെ നെഞ്ച് പിളര്‍ക്കുക
അവിടെ നിങ്ങള്‍ക്കായി
എന്റെ മാംസം തുടിക്കുകയം
രക്തം ചീറ്റുകയും ചെയ്യുന്നുണ്ടാകും
അന്നെങ്കിലും നിങ്ങളെന്നെ അറിയുന്നുവെങ്കില്‍
നിങ്ങള്‍ മാത്രം ഒരിറ്റു കണ്ണുനീര്‍ എന്റെ ശവത്തോടൊപ്പം മറവു ചെയ്ക

കവിത-3
നവനീത്

ഞാനറിയുന്നുണ്ട്
കൈവിരല്‍ത്തുമ്പിലെ നീര്‍മണി പോലെ
നിങ്ങള്‍ ഊര്ന്നുപോകുന്നത്

വിഹ്വലതകള്‍ ഒപ്പിയെടുത്ത വാക്കുകള്‍
നിശബ്ദതയുടെ നിതാന്തസൌന്ദര്യം തേടുന്നത്
ഹരിത വര്‍ണ്ണത്തിന്‍ തുടിപ്പുകള്‍ തുളുംബിയ നോക്കുകള്‍
ചുരങ്ങള്‍ കീഴടക്കി കടന്നുപോകുന്നത്
അവസാനത്തെ ചില്ലിയും പെറുക്കി നല്‍കിയ
സ്നേഹത്തിന്‍ ചില്ലറത്തുട്ടുകള്‍ ഉരുകിയമരുന്നത്
ഇന്ദ്രിയങ്ങള്‍ക്കപ്പുറത്തുനിന്നുമറിഞ്ഞ
സൌഹൃദത്തിന്‍  ഹൃദയത്തുടിപ്പുകള്‍ തെറ്റുന്നത്
വഴിവിളക്കുകള്‍ ചിമ്മിയണഞ്ഞ  അമാവാസിയുടെ
ആത്മരേണുക്കള്‍ പടരുന്ന സന്ധ്യയില്‍
മിന്നാമിനുങ്ങുകള്‍ ഏത്താതിരുന്നത്
കര്മ്മപാതയില്‍ മുള്ളുകള്‍ മുറിവേല്‍പ്പിച്ച
മാത്രയില്‍ കാത്തിരുന്നെന്റെ  ചോര കട്ടിയാകുന്നത്
കണ്ണുകള്‍ കുട്ടിമുട്ടുന്ന ഇന്നിന്റെ നിമിഷങ്ങളില്‍ നിന്നും
അരുണരക്താണുക്കള്‍  ചത്തുവീഴുന്നത്

ഇനിയും ഉണരാത്ത പകലുകളില്‍
ഇനിയും ഉറങ്ങാത്ത രാത്രികളില്‍
ഓര്‍മ്മകള്‍ക്ക് വേരുപിടിക്കുന്നത്

ഇനി മുന്തിരിപാത്രത്തിലെ അവസാനത്തെ തുള്ളിയും
നിങ്ങള്‍ കുടിച്ചുവറ്റുന്ന  നിമിഷത്തില്‍ നിങ്ങള്‍ക്കായി
അവിടെയെന്റെ  കവിത തെളിയും
അത് നിങ്ങളുടെ മുഖത്ത് തുപ്പുമ്പോള്‍
ഞാന്‍ ഉണരാത്ത ഉറക്കത്തിലേക്കു
വഴുതിവീണിട്ടുണ്ടാകും......
പറയാത്ത വാക്കുകള്‍ക്കും
പൊഴിയാത്ത കണ്ണുനീരിനും നന്ദി


കവിത-2
നവനീത്

"അച്ഛന് നാണക്കേടുണ്ടാക്കുന്ന മകന്‍ എന്ന
വിശേഷണമാണ്  ഈ ജന്മം എനിക്ക് നല്‍കിയത്.
അച്ഛന്റെ മാനം,എന്നെ ഞാനല്ലാതാക്കി

ആദ്യമാതാരോ  പറഞ്ഞെന്ന
കേട്ടറിവിനെ  പുച്ചിച്ചുതള്ളി
പിന്നെ പരിഹാസമായത് കേള്‍ക്കെ
നീറ്റലോതുക്കി  ഞാനും ചിരിച്ചു
അച്ഛന്റെ നാവതേറ്റുപറയവേ
ശാപം തിങ്ങിയ മനസ്സിലത്  പ്രതിധ്വനിച്ചു
ബോധോദയത്തിന്റെ നിമിഷങ്ങളിലെവിടെയോ
ആ വാക്കുകള്‍ ഒരു തിരിച്ചറിവായി
തിരിച്ചറിവ്.......ഓര്‍മ്മ......ചിന്ത....

ഇവയെല്ലമാടങ്ങുന്ന മനസ്സിന്റെ പാലാഴി
കടഞ്ഞെനിക്കാദ്യം കിട്ടിയത്  മരണം
മരണത്തിനപ്പുറം ഞാനില്ലെന്ന
മറ്റൊരു തിരിച്ചറിവ്
പിന്ന കടഞ്ഞുകിട്ടിയത് ജീവിതം
അതെടുത്തന്നുതൊട്ടു  ജീവിതത്തോട്
പകരം വീട്ടാനോരുങ്ങി
ഞാന്‍ ,ഞാനായിത്തന്നെ

കവിത-1 ...
നവനീത്


"പോകുക,
കാലം പലവട്ടം
കവടി നിരത്തിയുറപ്പിച്ച സമയം
ഈ നിമിഷം,നിമിഷാര്‍ധം
നീ പോകുക

പീഡിതനും ദുര്‍ബലനും
വൃധിക സ്വപ്നങ്ങളുടെ
ചുമടുതാങ്ങിയും ഞാന്‍
എന്നെ പകുതിക്കുപെക്ഷിച്ചു
നീ പോകുക

ചുംബിക്കാത്ത കാമുകി
ചോറ് തരാത്ത അമ്മ
അഭയം ആവശ്യമില്ലാത്ത പെങ്ങള്‍
ഇതിനിടക്കെവിടെ നിനക്കിടം

നിന്നെ വിളിക്കാന്‍ എനിക്കേത്  പേര്‍
ഗുരു,ദൈവം,വേശ്യ,കൂട്ടുകാരി
ഏതു നാവ് ,ഏതു  കാലം

നിന്നെ നടത്താന്‍ കൈ
നിനക്ക് താങ്ങുവാന്‍ ചുമല്‍
നിനക്ക് വേണ്ടി ഒരു മനസ്സ്
ഇതെല്ലാം പണയത്തിലായവന്‍
ഞാന്‍.

ഉറപ്പില്ലയെങ്കിലും ഒരുറപ്പു മാത്രം
നിന്നെ മറക്കുമ്പോഴും
മറക്കാതിരിക്കാന്‍ ശ്രമിക്കാം

അയുസസ്തമിക്കുംബോള്‍
ഒരോര്‍മയുടെ,
മേല്‍ക്കുര തകരുമ്പോള്‍
നിനക്ക് ഞാനെന്‍  മുറി
മാറ്റിവെക്കാം,

അവിടെ നീയും
എന്റെ ഗന്ധവും തനിച്ചായിരിക്കും
എന്റെ ജീവിതത്തെ പകുത്തെടുത്തയിടം
ഇനി നിനക്ക്‌  മാത്രം,അവിടെയിനി
മരറുപകുതിയായി നീ ചേര്ന്നുകൊള്‍ക

ഇന്ന് ക്ഷമിക്കുക,പോകുക